Wednesday 27 May 2020

പിറവിയുടെ (എന്റെ) നേരറിവു:

ഈ ആഴിക്കപ്പുറം,
എന്റെ നേരറിവുകളുടെ
ആകാശസീമകൾക്കും അപ്പുറം
ഇനിയുമെന്റെ പിറവിക്കായി
നോവ്‌ നോല്ക്കുന്നൊരു
ഗർഭപാത്രമുണ്ട്.
പകുത്തെടുത്തു പഴകി,
തുരുംബിച്ചൊരീ ദേഹം
ഇനി വേണ്ട.
ജന്മജന്മാന്തരങ്ങൾകൊണ്ട്
ആരോ തെളിച്ചിട്ടൊരു നേർവഴി.
ദൂരെ ദൂരെ ഒരു തരി വെട്ടമുണ്ട്
കണ്മുന്പിലൊരു തമോഗർത്തവും.
ആ വെളിച്ചസ്തൂപത്തിനും അപ്പുറം,
ദേഹമില്ലാതെ,
ആത്മബോധത്തിന്റെ
കണികയായി
അവളുടെ ഗർഭപാത്രത്തിൽ
ഞാനെന്റെ കണ്ണ് തുറക്കും.
ആകാശം സാക്ഷി.....
ഭൂമിയും സാക്ഷി...

അലയടങ്ങാത്ത നാടകങ്ങളിൽ:

എന്റെ നാടകങ്ങളത്രയും ഒഴിഞ്ഞ വേദികളിലായിരുന്നു
ആരവങ്ങളില്ലാതിരുന്ന കൂടാരങ്ങൾക്കും,
കാണികളായി വിധിയൊരുക്കിയ കാലിക്കസ്സേരകൾക്കും നന്ദി.
ആട്ടത്തിനിപ്പോഴും ഇടർച്ചയുണ്ട്.
ചായക്കൂട്ടുകൾ പൊള്ളിച്ച പോളപ്പുറ്റുകൾ ഓർമ്മകൾക്കൊരു മറയാണ്.
നാടകങ്ങൾ നിലയ്ക്കുന്നില്ല.
നാദങ്ങളാണ് നിലച്ചുപോകുന്നത്.
ഇവിടെയെന്നും,
ഭാഗ്യഗ്രഹങ്ങൾക്കു ഗ്രഹണമാണ്.
വെളിച്ചമെത്താത്ത ശൂന്യഗ്രഹത്തിൽ
അരങ്ങുകൾ ഉണരുകയും ഉറങ്ങുകയും ഉന്മാദമാകുകയുമാണ്.
ഈ ആട്ടക്കളം സ്വന്തമല്ലെങ്കിലും
സ്വത്വം ആടിവിയർത്തത് ഇവിടെയാണ്.
എല്ലാ വിശുദ്ധിയും ശ്വേതകണികകളായി അലിഞ്ഞു ചേർന്നതും,
മരണമായതും, ജനനമായതും ഇവിടെയാണ്.
മോഹിതങ്ങളും മോഹങ്ങളും മോഹഭംഗങ്ങളും ഈ നാലതിരുകൾക്കുള്ളിലാണ് പ്രതിദ്വനിയായതു.
നാടകങ്ങൾ ഒടുങ്ങുന്നില്ല.
തിരശീല വീണത് ഒടുവിലെഴുതിയ രംഗത്തിനാണ്.