Wednesday 27 May 2020

പിറവിയുടെ (എന്റെ) നേരറിവു:

ഈ ആഴിക്കപ്പുറം,
എന്റെ നേരറിവുകളുടെ
ആകാശസീമകൾക്കും അപ്പുറം
ഇനിയുമെന്റെ പിറവിക്കായി
നോവ്‌ നോല്ക്കുന്നൊരു
ഗർഭപാത്രമുണ്ട്.
പകുത്തെടുത്തു പഴകി,
തുരുംബിച്ചൊരീ ദേഹം
ഇനി വേണ്ട.
ജന്മജന്മാന്തരങ്ങൾകൊണ്ട്
ആരോ തെളിച്ചിട്ടൊരു നേർവഴി.
ദൂരെ ദൂരെ ഒരു തരി വെട്ടമുണ്ട്
കണ്മുന്പിലൊരു തമോഗർത്തവും.
ആ വെളിച്ചസ്തൂപത്തിനും അപ്പുറം,
ദേഹമില്ലാതെ,
ആത്മബോധത്തിന്റെ
കണികയായി
അവളുടെ ഗർഭപാത്രത്തിൽ
ഞാനെന്റെ കണ്ണ് തുറക്കും.
ആകാശം സാക്ഷി.....
ഭൂമിയും സാക്ഷി...

അലയടങ്ങാത്ത നാടകങ്ങളിൽ:

എന്റെ നാടകങ്ങളത്രയും ഒഴിഞ്ഞ വേദികളിലായിരുന്നു
ആരവങ്ങളില്ലാതിരുന്ന കൂടാരങ്ങൾക്കും,
കാണികളായി വിധിയൊരുക്കിയ കാലിക്കസ്സേരകൾക്കും നന്ദി.
ആട്ടത്തിനിപ്പോഴും ഇടർച്ചയുണ്ട്.
ചായക്കൂട്ടുകൾ പൊള്ളിച്ച പോളപ്പുറ്റുകൾ ഓർമ്മകൾക്കൊരു മറയാണ്.
നാടകങ്ങൾ നിലയ്ക്കുന്നില്ല.
നാദങ്ങളാണ് നിലച്ചുപോകുന്നത്.
ഇവിടെയെന്നും,
ഭാഗ്യഗ്രഹങ്ങൾക്കു ഗ്രഹണമാണ്.
വെളിച്ചമെത്താത്ത ശൂന്യഗ്രഹത്തിൽ
അരങ്ങുകൾ ഉണരുകയും ഉറങ്ങുകയും ഉന്മാദമാകുകയുമാണ്.
ഈ ആട്ടക്കളം സ്വന്തമല്ലെങ്കിലും
സ്വത്വം ആടിവിയർത്തത് ഇവിടെയാണ്.
എല്ലാ വിശുദ്ധിയും ശ്വേതകണികകളായി അലിഞ്ഞു ചേർന്നതും,
മരണമായതും, ജനനമായതും ഇവിടെയാണ്.
മോഹിതങ്ങളും മോഹങ്ങളും മോഹഭംഗങ്ങളും ഈ നാലതിരുകൾക്കുള്ളിലാണ് പ്രതിദ്വനിയായതു.
നാടകങ്ങൾ ഒടുങ്ങുന്നില്ല.
തിരശീല വീണത് ഒടുവിലെഴുതിയ രംഗത്തിനാണ്.

Friday 9 February 2018

മുട്ടോളം എത്തുന്ന 
നിന്റെ കേശഭാരവും 
നിലാവുദിച്ച പോലുള്ള 
നിന്റെ പുഞ്ചിരിപ്പൂവും ,
കാർന്ന് തിന്നത്...
എന്റെ ജീവിതത്തിന്റെ
കാൽ നൂറ്റാണ്ടാണ്‌!
സ്വസ്തി. ( മുടി ഇപ്പൊ ഫാഷൻ അല്ല പോലും!!) ..
പാതിയിൽ മുറിഞ്ഞുപോയൊരു 
പാഴ്ക്കിനാവിൻറെ പൊള്ളലാണ് 
ഇന്നത്തെ പകലിന്റെ മുറിവ്.
മഴ പെയ്യുന്നുണ്ട് 
മണ്ണിലും മനസ്സിലും.
പെയ്യാതെ പോയ വര്ഷങ്ങളുടെ
മുറിവുണക്കാൻ...
പെയ്തു തിമിർക്കട്ടെ
ഒരു പെരുമഴക്കാലം.

Thursday 4 January 2018

ചില അറിവുകളുണ്ട്;
അർഹിക്കുന്ന നേരത്തു പൊഴിയാതെപോയ മഴപോലെ
ചേറിൽ വീണുകുഴയാൻ മാത്രം വിധിയുള്ളവ.
കാതുകൾക്ക് അമൃതമാവേണ്ട വചനങ്ങൾ ഒടുക്കം 
കരളിനു പൊള്ളലാകും
ചില നഷ്ടങ്ങളുണ്ട് ;
കപടബോധത്തിന്റെ പൊലിമയിൽ
തളിരിടാതെപോയ സൗഹൃദങ്ങൾ
ഇവിടെ മുറിപ്പാടാകുന്നു.
നഷ്ടം
ഒരു വാക്കാണ്.
നഷ്ടപ്പെടുന്നത്
ഒരു ജന്മത്തിന്റെ തണലും.
നെബു എബ്രഹാം:

Wednesday 29 November 2017

ഇവിടെ;
വിലാപങ്ങൾക്ക് ശബ്ദമില്ലാതെയാകുന്നു.....
വേരറ്റുപോയ വൃക്ഷം പോലെ ദേഹവും,
പാപപുണ്യങ്ങളുടെ കണക്കെടുപ്പിൽ,
പ്രാണനും 
പ്രഹേളികയാകുന്നു.
പട്ടുപോയ പാതിജീവന്റെ മറുപകുതിയിൽ,
പ്രാണന്റെ പിടപ്പുകൾക്കു മോക്ഷമാകുന്നു.
"കണ്ണുകൾ;
പെയ്തൊഴിഞ്ഞ പാടംപോലെ
അകം തോരുന്നു."
ചിതലെടുത്തുപോയ നഷ്ടകാണ്ഡങ്ങളുടെ
തുകൽപ്പൊറ്റകളിൽ എവിടെയോ.............
ഒരു പെരുമഴക്കാലത്തിൽ
സ്മൃതികളുണ്ട്.... മായാതെ....
ഓർമ്മകൾ ജീവശ്ചവങ്ങളായ
നെഞ്ചകത്തിനും
നീ കോറിയിട്ട നോവിൻ പൊറ്റകളാണ്...
പാതിയിൽ മുറിഞ്ഞുപോയൊരു 
പാഴ്ക്കിനാവിൻറെ പൊള്ളലാണ് 
ഇന്നത്തെ പകലിന്റെ മുറിവ്.
മഴ പെയ്യുന്നുണ്ട് 
മണ്ണിലും മനസ്സിലും.
പെയ്യാതെ പോയ വര്ഷങ്ങളുടെ
മുറിവുണക്കാൻ...
പെയ്തു തിമിർക്കട്ടെ
ഒരു പെരുമഴക്കാലം.